Thursday, May 9, 2013

ആവര്‍ത്തന വിരസമായ ഒരു വെള്ളിയാഴ്ച



നിദ്രാവിഹീനമായ പതിവു വ്യാഴ്ച.
ഉന്മാദിനിയായ,
ഒരു യക്ഷിക്കഥയുടെ താളില്‍
ഒരല്‍പ്പം ഭയത്തോടെ
വെള്ളിയാഴ്ച കുളിക്കും മുന്‍പുള്ള
സ്വയം ഭോഗത്തെക്കുറിച്ച്
കൃത്യമായ ഓരോര്‍മ്മ അടയാളം വച്ച്
മയങ്ങാന്‍ തുടങ്ങുമ്പോള്‍
ഭൂമിയുടെ അറ്റത്ത്
കൃത്യമായ ചുവടൊപ്പിച്ച്
പകല്‍ ഇരുട്ടിനെ
ഭോഗിക്കുന്നതിനു മുന്‍പുള്ള
ആദ്യ ചുംബനം നല്‍കി കഴിഞ്ഞിരിക്കും.

വൈകി ഉണരുന്ന
വെള്ളിയാഴ്ചയില്‍
തലയിണയോട് ചേര്‍ന്ന്
നിറയേ പൂക്കളുള്ള
ഈ അടിവസത്രം
ആരുടേതാണെന്ന് ആശ്ചര്യപ്പെടും.

തലേന്ന് കൃത്യമായ
ഓര്‍മ്മയില്‍ മടക്കിവച്ച പ്രേതകഥയിലെ
ഉന്മാദിനിയായ
യക്ഷിയേക്കുറിച്ചോര്‍ത്ത്
അപ്പോള്‍ ഭയമില്ലാതെ ചിരിക്കും.

പ്രാണപ്രേയസിയുടെ
നഗ്നമായ ഓര്‍മ്മകളിലൂടെ
സഞ്ചരിക്കാന്‍ തുടങ്ങുമ്പോള്‍
അവള്‍ ഇടുങ്ങിയ നൈറ്റി ധരിച്ച്
അയല്‍ക്കാരായ ചെറുപ്പക്കാര്‍
കാണുന്നതിനുവേണ്ടി
ചടുലമായി, കുനിഞ്ഞുനിന്ന്
മുറ്റമടിക്കുന്ന ചിന്തയെ
പെട്ടെന്ന് അവഗണിക്കും.
പൂക്കളുള്ള, യക്ഷിയുടെ
അടിവസ്ത്രവുമായി
ബാത്ത്റൂമിലേക്ക്
തിരക്കിട്ട് നടക്കും.

പ്യൂണ്‍ ഇല്ലാത്ത വെള്ളിയാഴ്ചയുടെ
മധ്യഹ്നത്തില്‍ പേരറിയാത്ത
എന്തോ കഴിച്ചതിന്‍റെ നിറവില്‍
വെറുതെ ഒരു കവിത കുറിക്കും.
എങ്കിലും
വിഹ്വലമായ ആവരികള്‍ക്ക്
കാമുകിയുടെ ഓണ്‍ലൈന്‍
ജാരന്മാര്‍
ലൈക്കടിച്ച് അപമാനിക്കും-

പതിവുപോലെ.
വെള്ളിയാഴ്ചയുടെ
സായാഹ്നങ്ങളില്‍
കാമുകിയുടെ മൊബൈലിലെ
ബിസിടോണ്‍
വെറിപിടിച്ച കടല്‍കാറ്റിലെറിഞ്ഞ്
ഉദ്ധരിക്കാന്‍ മറന്നുപോയ
ലിംഗത്തെ തടവി
ഏതോ ചെറുപ്പക്കാരന്‍റെ
കവിതയിലെ
ഭാവുകത്വമന്വേഷിച്ചു രാത്രിയാക്കും.

കരിംതേളുകള്‍
കൂടെ കിടക്കാന്‍ വരുന്ന
വെള്ളിയാഴ്ചത്തെ രാത്രിയില്‍,
ശനിയാഴ്ച ധരിക്കേണ്ട
മുഷിഞ്ഞ കോട്ടിന്‍റെ പോക്കറ്റിലേക്ക്
തേളുകള്‍ ഒന്നൊന്നൊന്നായി
കയറിപോകുന്നത്
അര്‍ദ്ധമയക്കത്തില്‍ കാണും.

അപ്പോള്‍ ഭൂമിയുടെ അറ്റത്ത്
പകല്‍ രാത്രിയേ,
ഭോഗിക്കുന്നതിനു മുന്‍പ്
ആദ്യത്തെ ചുംബനത്തിനായി
കൃത്യമായ
ചുവടുവയ്ക്കുകയായിരിക്കും.

2 comments:

  1. ആശംസകൾ

    ഇനിയും വരട്ടെ നല്ല എഴുത്തുകൾ

    ReplyDelete
  2. നന്ദി ഷാജു ...

    ReplyDelete