Saturday, May 31, 2014

ഉന്മാദം

ഉന്മാദം 

കവിത ചുട്ടു പഴുക്കുന്ന 
കറുത്ത വാവുകളിലാണ്,
ഉള്ളിലെവിടെയോ 
ശാന്തമായിക്കിടക്കുന്ന 
ചുവന്ന കടലുകള്‍ 
തിളച്ചു മറിയുയാനരംഭിക്കുന്നത് .
അപ്പോള്‍ കിനാവുകള്‍ക്ക് 
മെറൂണ്‍ നിറമായിരിക്കും 

ഉടലുകളുടെ മര്‍മ്മരങ്ങളും,
സീല്‍ക്കാരങ്ങളും
നെഞ്ചിനുള്ളില്‍ നിന്നും
ഇരമ്പി തുടങ്ങുമ്പോള്‍
ആയിരം ചിറകുകള്‍ മുളച്ചു
കുതറിക്കിതച്ച ഉന്മാദങ്ങള്‍
അതിവേഗം പറന്നു തുടങ്ങും
.
അപഥ സഞ്ചാരികളായ
കിനാവുകളുടെ
കാല്‍പെരുമാറ്റം മണത്തറിയുന്ന
കാവല്‍ നായ്ക്കളുടെ
ഭീതീതമായ കുരകളെ
വകവെക്കാതെ ,
രതിയുടെ ശീതോഷ്ണ മേഖലയിലാണതു
പറന്നിറങ്ങുന്നത്..
അന്നേരം കിനാവിന്
വയലറ്റ്‌ നിറമായിരിക്കും .

റോസാ പൂക്കളുടെ നിറമുള്ള
പാതിരാ പക്ഷികള്‍
കളകളാരവം പൊഴിക്കുന്ന
കാട്ടരുവിയില്‍ ,
ഋതുക്കളെ ചവച്ചു തുപ്പുന്ന
നഗ്നയായ യക്ഷിയെ
കണ്ടു മുട്ടും .

ആസക്തിയുടെ കുറുനരികള്‍
ഓരിയിടുന്ന യാമങ്ങളില്‍ ,
സുന്ദരിയായ യക്ഷിയെ
ഗാഡമായി പുണരുമ്പോള്‍
ചുംബനങ്ങള്‍ക്ക്
കാട്ടുതേനിന്റെ രുചിയായിരിക്കും .
അപ്പോഴേക്കും
കിനാവിലേക്
ഏഴു നിറങ്ങള്‍ പടര്‍ന്നു
തുടങ്ങിയിരിക്കും .

പേരറിയാത്ത
ഏതോ ധ്രുവത്തിന്റെ
ഹിമശൈലങ്ങളില്‍
ഒരായിരം അഗ്നിസ്ഫുലിംഗങ്ങള്‍
ഒരുമിച്ചു സംഭവിക്കുന്നതോടെ,
ചിതറിയ ഹിമപാളികള്‍ക്ക്
കെട്ടടങ്ങിയ ആസക്തിയുടെ
മണമായിരിക്കും .
കിനാവിന്റെ ആലസ്യങ്ങളില്‍
ചാര നിറം പടരുന്നതോടെ
കവിത പതിയെ
ആറി തണുത്തിരിക്കും ..!

No comments:

Post a Comment