Friday, September 20, 2013

രേഖപ്പെടുത്തുമ്പോള്‍




നിഷ്ക്രിയ
സ്മരണകളുടെ സംഗ്രഹങ്ങളില്‍ 
ഏര്‍പ്പെടുകയും 
വിഷാദത്തിന്റെ അസ്ഥികള്‍ 
പെറുക്കിയെടുത്തു കവിതയ്ക്ക് 
തീപ്പൂട്ടുകയും ചെയ്യുന്നത് 
എന്തിനാണന്നു ചോദിച്ച 
കൂട്ടുകാരനോട് ,

ചങ്ങാതീ ,
സംഭവങ്ങളുടെ ശ്മാശാനങ്ങളില്‍
ഒറ്റക്കിരുക്കുമ്പോള്‍
മറ്റൊന്നും ചെയ്യാനില്ലന്നു
ആമുഖമായി പറയട്ടെ .

അകന്നുപോയ കാലത്തിന്റെ
കാലഹരണപ്പെട്ട കാര്‍മേഘങ്ങളില്‍
അരുവിയുടെ മോഹങ്ങളെയും
കൊടുംകാറ്റിന്റെ വേഗങ്ങളെയും
ഇടിനാദങ്ങളുടെ ഗര്‍ജ്ജനങ്ങളെയും
മിന്നല്‍ പിണരിന്റെ വീര്യങ്ങളെയും
അന്വേഷിക്കുകയാണ് ഞാന്‍

ഞാനുമിവിടെ ജീവിച്ചിരുന്നുവെന്നു
എനിക്കെന്നെ ബോധ്യപ്പെടുത്താന്‍
പൊടിപിടിച്ച സ്മൃതികളല്ലാതെ
മറ്റൊന്നുമില്ല എന്റെയടുക്കല്‍.

ഉള്ളിലെ ഉറവകളുടെ
മുകളിലേക്ക്
കല്ലെടുത്തിട്ടവര്‍ക്ക് മുന്നില്‍
ഞാനെന്റെ മുറിപ്പാടുകളില്‍
നോക്കി മന്ദഹസിക്കുകയാണ്
ചെയ്യുന്നത് .

ഞാനന്നെ
തട്ടികുടഞ്ഞ്,പെറുക്കിയടുക്കി
രേഖപ്പെടുത്തി വെക്കട്ടെ ..!

No comments:

Post a Comment