Friday, September 20, 2013

പാത്തുവും ഉമിക്കരിയും



ഓള് കൊടുക്കുമെന്നും 
ചോദിച്ചാല്‍ കിട്ടുമെന്നും 
ഉള്ളിലൊരു തോന്നല്‍ 
കിട്ടിയാല്‍ കിട്ടി ഇല്ലങ്കില്‍ 
ഒരു വാക്കല്ലേ ...

രാവിലെ
പുഴക്കടവില്‍
പാത്തൂനെ കണ്ടപ്പോള്‍
ആദ്യമൊന്നു അറച്ചു നിന്നന്കിലും
ധൈര്യം സംഭരിച്ചു
ഒറ്റചോദ്യമാണ്

പാത്തു..
തരുമോ ....
അവള്‍ വെട്ടുപോത്തിനെ
പോലെ
ഒറ്റ തിരിച്ചില്‍ ..
തറപ്പിച്ചു ഒരു നോട്ടം
ഒന്നമാര്‍ത്തി മൂളി ..
ജ്ജ് ആളു കൊള്ളാലോ
ഇച്ചിരി പോന്ന ചെക്കന്റെ
ഒരു പൂതി ..
പിന്നെ ..ഒരു കള്ളച്ചിരി

വായില്‍ മീനമാസം
ചങ്കിലൂടെ തീവണ്ടികള്‍
ശ്വോസം മുട്ടുന്നു
ആകെ ഒരു വിറയല്‍
ബാക്കിയുള്ള ധൈര്യത്തില്‍
ഒരിക്കല്‍ കൂടി ചോദ്യമാവര്‍ത്തിച്ചു..
തരുമോ ....?

പാത്തൂന്റെ മനസ്സില്‍
ഇടവപ്പാതി ...
അവള്‍ നമ്രമുഖിയായി
കാലിന്റെ പെരുവിരല്‍
കൊണ്ട് ചിത്രം വരയ്ക്കുന്ന
ക്ലീഷേ ആവര്‍ത്തിക്കപ്പെട്ടു ..

അവള്‍ പതിഞ്ഞ
ശബ്ദത്തില്‍ ..
എന്താണ് തരേണ്ടത് ?
ഇപ്പോള്‍ പ്രതിസന്ധിയിലായത്
ആരാണ് എന്ന് പ്രത്യകം
പറയേണ്ടതില്ലല്ലോ ...

വായിലെ
വരള്‍ച്ച പൂര്‍ണ്ണം
അറിയാതെ വായില്‍ നിന്നും
ചാടിയ ഉത്തരം
ഉമിക്കരി ..നിക്ക് ഇച്ചിരി
ഉമിക്കരി തരുമോ ....
ഒറ്റ ശ്വോസത്തില്‍ പറഞ്ഞൊപ്പിച്ചു

അന്റെ
ബാപ്പാന്റെ തല .....
അവള്‍ ചീറി
പാത്തുവിന്റെ മുഖം ചുവന്നു
തുടുത്തിരുന്നു..

അവള്‍ നീട്ടിയ ഉമിക്കരിയും
വാങ്ങി
തിരിഞ്ഞു നടക്കുമ്പോള്‍
ലോകത്തിലെ
ഏറ്റവും ക്ലെശമേറിയ
കൊടുക്കല്‍ വാങ്ങലുകള്‍
ഓര്‍മയിലെ പൊട്ടിച്ചിരിയായി .

No comments:

Post a Comment